Tuesday, November 20, 2012

മതമൈത്രിയുടെ മഹനീയസന്ദേശം പകരുന്ന ശബരിമല


മറ്റൊരു മണ്ഡലക്കാലം കൂടി വന്നെത്തി. വ്രതാനുഷ്ഠവും ഇരുമുടിക്കെട്ടുമായി പോകുന്ന ഭക്തര്‍ അത് ഏതുമതവിശ്വാസിയായാലും പണക്കാരനായാലും പാവപ്പെട്ടവനായാലും പണ്ഡിതനായാലും പാമരനായാലും ശബരിമലയില്‍ ഉച്ചനീചത്വങ്ങളില്ല.. അവര്‍ക്കെല്ലാം ഒരേ ഒരു നാമമേയുള്ളൂ... സ്വാമി...

കല്ലും മുള്ളുമാകുന്ന ജീവിതദുരിതങ്ങള്‍ താണ്ടി ആത്മസാക്ഷാത്കാരത്തിന്റെ പതിനെട്ടുപടികളും കടന്ന് അവസാനം തിരുസന്നിധിയിലെത്തുമ്പോള്‍ 'തത്വമസി'(തത് + ത്വം + അസി- അത് നീ തന്നെയാകുന്നു) എന്ന തിരിച്ചറിവ് ഭക്തന് ലഭിക്കുന്ന വേറെ ഏത് ആരാധനാലയമാണുള്ളത്... നീ ആരെ കാണാന്‍ വന്നുവോ അത് നിന്നില്‍ തന്നെ അടങ്ങിയിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. സര്‍വ്വജീവജാലങ്ങളിലുമുള്ള പരബ്രഹ്മം (The supreme Soul) തന്നെയാണ് തന്നിലും അടങ്ങിയിരിക്കുന്നത് എന്നുള്ള ജ്ഞാനം...

പതിനെട്ടുപടി കയറാനുള്ള യോഗ്യത യമനിയമങ്ങളാകുന്ന യോഗശാസ്ത്രതത്വങ്ങള്‍ തന്നയാണ്. അതിനുവേണ്ടി മനസ്സും ശരീരവും പാകപ്പെടുത്താനുള്ള 41 ദിവസത്തെ വ്രതാനുഷ്ഠാനം... സ്വാമി (God) യെ ഭജിച്ച് സര്‍വ്വസംഗപരിത്യാഗിയായി വ്രതം അനുഷ്ഠിക്കുന്നതോടെ ഭക്തന്‍ സ്വാമി തന്നെയായിത്തീരുന്നു. അതായത് ദൈവത്തിന്റെ തലത്തിലേക്കുയരുന്നു. 

ഭക്തര്‍ അനുവര്‍ത്തിക്കുന്ന ചടങ്ങുകളിലും ഈ തത്വം അന്തര്‍ലീനമായി കാണാം. നാളികേരത്തില്‍ നെയ് നിറച്ച് അടക്കുന്ന നെയ്‌ത്തേങ്ങയാണ് ഇരുമുടി്‌ക്കെട്ടിലാക്കി ഭക്തര്‍ സ്വാമിക്ക് അഭിഷേകത്തിനായി കൊണ്ടുപോകുന്നത്. ഇതിലെ നാളികേരം ശരീരത്തേയും ഉള്ളിലെ നെയ് ആത്മാവിന്റേയും പ്രതീകമാണ്. 
നെയ്യ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും ബാക്കിവരുന്ന നാളികേരം അഗ്നിയില്‍ എറിയുകയുമാണ് ചെയ്യുന്നത്. നശ്വരമായ ഈ ശരീരത്തെ ത്യജിച്ച് 
ആത്മാവിനെ ഈശ്വരനില്‍ ലയിപ്പിക്കണമെന്ന തത്വമാണ് ഇതിലൂടെ തെളിയിക്കുന്നത്.

                       
മറ്റൊരു ഹിന്ദുആരാധനാലയത്തിലും കാണാത്ത മതമൈത്രിയും ഇവിടെ ദര്‍ശിക്കാം. മലകയറുന്ന ഭക്തര്‍ എരുമേലിയിലെ വാവരുടെ മുസ്ലിം പള്ളിയില്‍ ചെന്ന് അനുഗ്രഹം വാങ്ങും... യുദ്ധത്തില്‍ അയ്യപ്പന്റെ സുഹൃത്തായിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന വാവര്‍, മക്കംപുരയില്‍ ഇസ്മായില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണെന്ന് 'ബാവര്‍ മാഹാത്മ്യം' എന്ന ഗ്രന്ഥത്തില്‍ പറയുന്നു. എരുമേലിയില്‍ എത്തുന്ന സ്വാമിമാര്‍ വാവരുസ്വാമിയെ കണ്ട് കുരുമുളക് വഴിപാട് നല്‍കി യാത്ര തുടരുന്നു..

അയ്യപ്പന്റെ സുഹൃത്തായിരുന്ന വെളുത്തച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ ഫെനിഷ്യോയെ അര്‍ത്തുങ്കല്‍ പള്ളിയില്‍ ചെന്നുകണ്ട് അയ്യപ്പഭക്തര്‍, ശബരിമലദര്‍ശനം കഴിഞ്ഞ് മാല അഴിക്കുന്ന പതിവുമുണ്ട്. കളരിപരിശീലനകാലത്ത് പരിചയപ്പെട്ട, കല, സാഹിത്യം, കളരി മുതലായവയില്‍ തല്‍പ്പരനായിരുന്നു ഫാദര്‍ ഫെനിഷ്യോ എന്ന് പറയപ്പെടുന്നു.

ബ്രാഹ്മണനും ചണ്ഡാളനും ഇവിടെ മലകയറി സ്വാമിയെ ദര്‍ശിക്കാം. ആത്മജ്ഞാനത്തിന് ആര്‍ക്കും അയോഗ്യതയില്ലെന്ന് സ്വാമി ഇതിലൂടെ വ്യക്തമാക്കുന്നു. ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണന്‍. പൂണൂലിട്ടാല്‍ മാത്രം നേടാവുന്ന ഒന്നല്ല അത്. അധഃകൃതര്‍ക്കും വ്രതാനുഷ്ഠാനത്താല്‍ പതിനെട്ടുപടി കയറി ആത്മജ്ഞാനത്തിന്റെ പടവുകള്‍ താണ്ടാം.

ഞാന്‍ ആരാണ് എന്നന്വേഷിച്ച് കൊട്ടാരം വിട്ടിറങ്ങിയ ശ്രീബുദ്ധന്റെ ആശയങ്ങളുമായി ഇതിന് സാമ്യമുണ്ടെന്ന് കാണാം. അയ്യപ്പനും കൊട്ടാരം വിട്ടിറങ്ങി മലമുകളില്‍ തപസ്സു ചെയ്യുകയായിരുന്നെന്നാണ് ഐതിഹ്യം. ശബരിമല ക്ഷേത്രം പുരാതനകാലത്ത് ബുദ്ധമതക്ഷേത്രമായിരുന്നെന്നും പറയപ്പെടുന്നു. 'ബുദ്ധം ശരണം ഗച്ഛാമി', 'സ്വാമിശരണം' ഇവ തമ്മിലും സാമ്യം കാണാം. 

കാലത്തിനനുസരിച്ചുള്ള മാറ്റം ശബരിമലയില്‍ ആധുനികതയുടെ കടന്നാക്രമണത്തിനു വഴിവെച്ചുവെങ്കിലും മലയിലേക്കുള്ള ഭക്തരുടെ പ്രവാഹത്തിന് ഇന്നും കുറവുവന്നിട്ടില്ല. ശരണംവിളികള്‍ കൊണ്ട് വനാന്തരങ്ങള്‍ മുഖരിതമാക്കി അവര്‍ ചെങ്കുത്തായ മലകള്‍ താണ്ടിയെത്തുന്നു. കന്നി അയ്യപ്പന്‍മാര്‍ തറച്ചിട്ട ശരംകുത്തിയിലെ ശരങ്ങള്‍ കണ്ട് ഓരോ തവണയും മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാനാവാത്ത നിരാശയില്‍ മടങ്ങിപ്പോവുന്നു....

Monday, October 1, 2012

മരണാനന്തരജീവിതമുണ്ടോ?




മനുഷ്യന്‍ അറിയാന്‍ ആഗ്രഹിച്ച ഏറ്റവും വലിയ പ്രഹേളികകളിലൊന്നാണ് ഈ ചോദ്യം... മരണത്തിനുശേഷം എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കാത്ത ഒരാളും ഉണ്ടാവില്ല. അല്ലേ.. ? എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഇന്നുവരെ ആര്‍ക്കും ഇതിന് കൃത്യമായൊരുത്തരം നല്‍കാന്‍ സാധിച്ചിട്ടില്ല. മരണത്തിനുശേഷം എല്ലാവര്‍ക്കും ഇതറിയാന്‍ സാധിക്കുമെങ്കിലും ജീവിച്ചിരിക്കുന്നവര്‍ക്ക് ഇതെങ്ങനെ അറിയാന്‍ സാധിക്കും.? 

നിരാശപ്പെടാന്‍ വരട്ടെ, ഇതിനുത്തരമാണ് മരിച്ചുജീവിച്ചു എന്നവകാശപ്പെടുന്ന ചിലര്‍. രോഗങ്ങളാലോ അപകടങ്ങളില്‍പ്പെട്ടോ മരണാസന്നരായി ആശുപത്രിയില്‍ കഴിഞ്ഞ ചിലര്‍ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്നിട്ടുണ്ട്. അതായത് മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്ക് മടങ്ങിവന്നവര്‍. അത്ഭുതമെന്നുപറയട്ടെ, അങ്ങനെയുള്ളവരുടെ മൊഴിയില്‍ (NDE- Near death Experience)അതിശയകരമായ സാദൃശ്യം കാണുന്നുമുണ്ട്. പലരുടെ അഭിപ്രായങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ അത് ഇങ്ങനെ വായിക്കാം...

'ആശുപത്രിക്കിടക്കയില്‍ കിടക്കവേ പെട്ടെന്ന് മുകളിലേക്കുയരുന്നതായി തോന്നുന്നു. തന്റെ ശരീരത്തേയും അതില്‍ ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്ന ഡോക്ടര്‍മാരേയും ഒരുതരം നിര്‍വ്വികാരതയോടെ കാണാന്‍ സാധിക്കുന്നു. പെട്ടെന്നുതന്നെ ഒരു വലിയ ടണലിലൂടെ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായി അറിയുന്നു... ഒപ്പം തന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതലുള്ള പ്രധാന സംഭവങ്ങള്‍ ഒരു സിനിമ പോലെ ദര്‍ശിക്കാനാവുന്നു. ടണലിന്റെ അറ്റത്ത് പ്രകാശോജ്ജ്വലമായ ഒരു രൂപം അവരെ സ്വാഗതം ചെയ്യുന്നു.കണ്ണഞ്ചിക്കുന്ന ആ രൂപത്തെ ദര്‍ശിക്കുമ്പോള്‍ അനിര്‍വ്വചനീയമായ ശാന്തത മനസ്സിനെ വിലയം ചെയ്യുന്നു. ആ ശാന്തതയില്‍ ലയിച്ചു നില്‍ക്കാന്‍ മനസ്സ് ആഗ്രഹിക്കുന്നുവെങ്കിലും പെട്ടെന്നുതന്നെ പഴയ ആശുപത്രിക്കിടക്കയിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതനായിത്തീരുന്നു.'' ഈ വിവരണം എത്രമാത്രം സത്യമാണെന്നറിയില്ലെങ്കിലും മിക്കവരുടേയും വാക്കുകളില്‍ ഈ ടണലും പ്രകാശരൂപവും എല്ലാം ഉണ്ട്. 

ഒരു യോഗിനി പറഞ്ഞ കഥയനുസരിച്ച്, വടക്കേ ഇന്ത്യയിലെ ഒരു ചാനല്‍ ജീവനക്കാരനും ഇതുപോലെ മരണത്തില്‍ നിന്നും തിരിച്ചുവന്നിട്ടുണ്ട്. കഴിഞ്ഞുപോയ ജീവിതത്തിലെ പ്രധാനസംഭവങ്ങളോടൊപ്പം അയാള്‍ പൂര്‍വ്വജന്മത്തില്‍ മരിക്കാനിടയായ സംഭവവും അയാള്‍ക്കുമുമ്പില്‍ ദൃശ്യമായി. ഒരു കടല്‍ത്തീരത്തിരിക്കുമ്പോള്‍ ആരോ അയാളെ പിന്നില്‍ നിന്നും ആയുധംകൊണ്ട് അടിച്ചുവീഴ്്ത്തുന്നതായിരുന്നു ആ ദൃശ്യം. സംഭവത്തിനുമുമ്പ് അല്പം അഹങ്കാരിയും സഹപ്രവര്‍ത്തകരെ മാനിക്കാത്ത ആളുമായിരുന്ന അയാള്‍ ഈ തിരിച്ചുവരവിന്‌ശേഷം ആകെ മാറി. അതായത് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആയിമാറി ഈ ജീവിതത്തിലേക്ക് തിരിച്ചുവരല്‍ സംഭവം.

ഇതിന്റെ ആത്മീയവശമെന്തെന്നാല്‍, ഏതൊരാള്‍ക്കും നമ്മള്‍ പുറമെകാണുന്ന സ്ഥൂലശരീരത്തിനൊപ്പം തന്നെ കണ്ണുകള്‍ക്ക് കാണാന്‍ സാധി്ക്കാത്ത ഒരു സൂക്ഷ്മശരീരവും ഉണ്ടെന്നാണ് യോഗികള്‍ പറയുന്നത്. അതിന്ദ്രീയധ്യാനത്തിലൂടെ പല യോഗികള്‍ക്ക് ഇത് കാണാന്‍ സാധിക്കും. മരണശേഷം സ്ഥൂലശരീരം നശിക്കുമെങ്കിലും സൂക്ഷ്മശരീരവും അതോടൊപ്പം ആത്മാവും നശിക്കുന്നില്ല. സ്വാഭാവികമരണമാണെങ്കില്‍ സൂക്ഷ്മശരീരവും ആത്മാവും (സമയമെത്തുമ്പോള്‍) മറ്റൊരു ശരീരത്തിലേക്ക് പ്രവേശിക്കുന്നു. അസ്വാഭാവികമരണത്തില്‍ ഇത് സംഭവിക്കുന്നതിന് കാലതാമസമുണ്ടായേക്കാം. ഗതികിട്ടാതെ അലയുക എന്നു പഴമക്കാര്‍ പറയുന്നതിനെ ഇതിനോട് ചേര്‍ത്തുവായിക്കാം. 

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ അറിയില്ലേ... ഏറെ സ്‌നേഹിച്ചിരുന്ന തന്റെ ഭാര്യയുടെ അകാലവിയോഗത്തില്‍ മനംനൊന്ത്, മരണശേഷം ആത്മാക്കള്‍ക്കെന്തുസംഭവിക്കുന്നു എന്നും, കഴിയുമെങ്കില്‍ അവരോട് സംസാരിക്കുന്നതിനുമായി ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച് അദ്ദേഹം ഈ വിഷയത്തില്‍ ഒരു ഗവേഷണം തന്നെ നടത്തി. ഈ വിഷയത്തിലെ പ്രശസ്തരായ പലരെയും ചെന്നുകണ്ടും, പല പുസ്തകങ്ങളില്‍ ചികഞ്ഞും, Mediator മാര്‍ എന്നറിയപ്പെടുന്ന ആത്മാക്കളോടു സംസാരിക്കാന്‍ കഴിയും എന്ന് അവകാശപ്പെടുന്ന പലരെയും സമീപിച്ചും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെയെല്ലാം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം 'മരണാനന്തരജീവിതം' എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാണ്.

നീരജ ഭാനോട്ട് എന്നൊരു ധീരവനിതയെപ്പറ്റി കേട്ടിട്ടുണ്ടോ? റാഞ്ചികളില്‍ നിന്ന് വിമാനയാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ 1986 സെപ്റ്റംബര്‍ 5 ന്‌ അവര്‍ വെടിയേറ്റുമരിച്ചു. ധീരതയ്ക്കുള്ള പരമോന്നത അവാര്‍ഡായ അശോകചക്രയും ആ വനിതയ്ക്ക് മരണാനന്തരബഹുമതിയായി ലഭിച്ചിട്ടുണ്ട്.


നീരജ ഭാനോട്ട് 
അന്നത്തെ പത്രവാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ആ രൂപം. ഇതെന്തിനാണിപ്പോ ഇവിടെ പറഞ്ഞതെന്നോ? മരണശേഷം ഈ വനിത അവളുടെ മാതാപിതാക്കളുമായി സ്ഥിരമായി സംസാരിക്കുമായിരുന്നുവെന്ന്‌  പറയപ്പെട്ടിരുന്നു. പരലോകത്തുനിന്ന് നീരജയുടെ ആത്മാവ് പറഞ്ഞ് എഴുതിയെടുത്തതായി വിശ്വസിക്കുന്ന അവിടുത്തെ വിശേഷങ്ങളൊക്കെ അറിയിക്കുന്ന ഒരു കത്തും ഈ പുസ്തകത്തിലുണ്ട്. 

ഇതെല്ലാം വിശ്വസിക്കണമെന്ന് ഞാന്‍പറയില്ല. ഇങ്ങനെയൊക്കെ ചില കാര്യങ്ങള്‍ ചിലരൊക്കെ അഭിപ്രായപ്പെടുന്നുണ്ടെന്ന് മാത്രം മനസ്സി ലാക്കിയാല്‍ മതി.

ജീവിതം എന്നത് ആവര്‍ത്തിക്കപ്പെടുന്ന ഒരു ചാക്രിക പ്രതിഭാസമാണ്. കര്‍മ്മഫലങ്ങള്‍ കാരണം നാം അനേകജന്മങ്ങളെടുക്കേണ്ടിവരുന്നു. ഓരോ മരണവും ഒരു ചെറിയ ഉറക്കത്തിന് സമാനമാണ്. മറ്റൊരു ജന്മത്തിലേക്ക് ഉണരാന്‍ വേണ്ടിയുള്ള ഉറക്കം. അങ്ങനെ നോക്കുമ്പോള്‍, അനേകജന്മങ്ങള്‍ക്കിടയില്‍, കഴിഞ്ഞുപോയ ഒരു ജന്മത്തിനുമാത്രം എന്തു പ്രസക്തി ? 

പലരുടെയും മനസ്സില്‍ ഒരു ഇപ്പോള്‍ ഒരു സംശയം ഉദിച്ചിട്ടുണ്ടാവാം.... അപ്പോള്‍ ഈ പ്രേതങ്ങള്‍, യക്ഷികള്‍ ഒക്കെ സത്യമാണോ എന്ന് ? പ്രേതങ്ങളെ ഒക്കെ നേരിട്ടുകണ്ടു എന്നവകാശപ്പെടുന്ന ഒരുപാട് പേരുടെ കഥകള്‍ ഗവേഷണബുദ്ധിയോടെ കേള്‍ക്കാനിടയായിട്ടുണ്ട് ഞാന്‍. അത്തരം കഥകള്‍ സ്ഥലപരിമിതി മൂലം വിവരിക്കാനാവാത്തതില്‍ ക്ഷമിക്കുക. ഇതുവരെയുള്ള എന്റെ അന്വേഷണ ഗവേഷണങ്ങള്‍ കൊണ്ടും പലവിധ ഗ്രന്ഥങ്ങളുടെ സഹായത്താലും ഞാന്‍ എത്തിച്ചേര്‍ന്നത് ഇത് നേരത്തെ പറഞ്ഞ സൂക്ഷ്മശരീരങ്ങളായിരിക്കാമെന്നാണ്. നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് രൂപം തന്നെയായിരിക്കും സൂക്ഷ്മശരീരത്തിനും. പക്ഷേ അത് വെറും ഊര്‍ജ്ജശരീരം (Energy body) മാത്രമായിരിക്കും. വെളുത്ത പ്രകാശം പോലെ തിളങ്ങുന്ന ഈ സൂക്ഷ്മശരീരം (യക്ഷികളുടെ വേഷം എല്ലായ്‌പോഴും വെള്ളസാരിയാണെന്ന തമാശ ഇതിനോട് ചേര്‍ത്തുവായിക്കുക) സാധാരണക്കാര്‍ക്ക് കാണാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ചില Extra ordinary sense ഉള്ള ചിലര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. ഇത്തരക്കാരായിരിക്കും പലപ്പോഴും ഈ Energy body കണ്ടെന്ന് അഭിപ്രായപ്പെടുന്നത്. ഒരു യോഗിനിയുടെ അഭിപ്രായപ്രകാരം ഇത്തരം body കള്‍ പക്ഷേ മനുഷ്യരെ ഉപദ്രവിക്കുമെന്ന് വിശ്വസിക്കാനാവില്ല. ചില പൂര്‍ത്തീകരിക്കാന്‍ കഴിയാഞ്ഞ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി ഇവ ചിലപ്പോള്‍ അല്പനേര ത്തേക്കുമാത്രം മനുഷ്യശരീരത്തില്‍ കടന്നുകൂടാനിടയുണ്ടെന്നുമാത്രം.

മരണാനന്തര ജീവിതത്തേക്കുറിച്ചുള്ള ചിന്തകളും നിരീക്ഷണങ്ങളും അനവധിയാണ്. ഒരു ചെറിയ ബ്ലോഗില്‍ അവ ഒതുക്കാനാവില്ല. തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ.. വായനക്കാരുടെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കാന്‍ മറക്കരുതേ....


Saturday, August 25, 2012

സ്വപ്‌നങ്ങള്‍ക്ക് തിരക്കഥയെഴുതുന്നത് ആര്?

ചിങ്ങമാസത്തിലെ തണുപ്പുള്ള പ്രഭാതം.. കുളിരുകോരുന്ന മഴയത്ത് തലവഴി മൂടിപ്പുതച്ച്, മനോഹരമായ സ്വപ്‌നത്തിന്റെ സുഷുപ്തിയില്‍ ലയിച്ചുറങ്ങുമ്പോഴായിരിക്കും 'ചുരുണ്ടുകിടന്നുറങ്ങാതെ എണീക്കെടാ' എന്ന മൊബൈല്‍ അലാമിന്റെ ഘനമുള്ള ശബ്ദം... സുന്ദരമായ സ്വപ്‌നത്തിന് അതോടെ പര്യവസാനം. ഛെ! എത്ര മനോഹരമായ സ്വപ്‌നമായിരുന്നു. പിന്നീട് എത്ര ശ്രമിച്ചാലും അതിന്റെ ബാക്കി ഭാഗം പ്ലേ ചെയ്തുകാണാനും കഴിയില്ല.
എന്താണ് ഈ സ്വപ്‌നത്തിന്റെ രഹസ്യമെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ..? ആലോച്ചിച്ചാല്‍ എത്തും പിടിയും കിട്ടില്ല. ചിലത് സുന്ദരമായ സ്വപ്‌നങ്ങളാണെങ്കില്‍ മറ്റു ചിലത് പേടിപ്പെടുത്തുന്നവായിയിരിക്കും. മനുഷ്യന്‍ സ്വപ്‌നംകാണാന്‍ തുടങ്ങിയ നാള്‍ മുതല്‍ തന്നെ അതെന്താണെന്നറിയാനുള്ള അന്വേഷണവും ആരംഭിച്ചിരിക്കും. ശാസ്ത്രം പറയുന്നത് ഇതെല്ലാം ഉപബോധമനസ്സി (Subconscious mind) ന്റെ കളികളാണെന്നാണ്. നാം ഉണര്‍ന്നിരിക്കുമ്പോള്‍ മുഴുവന്‍ ജോലിചെയ്യുന്ന ബോധമനസ്സ് (Conscious mind) നാം ഉറങ്ങുമ്പോള്‍ തന്റെ അസിസ്റ്റന്റിനെ (Subconscious mind) ജോലിയേല്‍പ്പിച്ച് വിശ്രമിക്കുന്നു. കിട്ടിയ അവസരം മുതലെടുത്ത് അസിസ്റ്റന്റ്, ബോസിന്റെ പക്കല്‍ സ്റ്റോര്‍ ചെയ്തുവെച്ച ചില ചിത്രങ്ങളും അല്ലറചില്ലറ മറ്റു ദൃശ്യങ്ങളും എല്ലാം ചേര്‍ത്ത് വിസ്മയകരമായ ചിത്രങ്ങള്‍ സൃഷ്ടിച്ച് നമ്മെ അമ്പരപ്പിക്കുന്നു. ചിലതിന് തലയും വാലും ഒന്നും കാണില്ല. യുക്തിരഹിതമായ ദൃശ്യങ്ങള്‍ അടുക്കിവെച്ചതുപോലെയുള്ള ഇത് കണ്ടാല്‍ നമുക്ക് ഒന്നും മനസ്സിലാവുകയില്ല. എന്നാല്‍ അപൂര്‍വ്വം ചിലത് നല്ല തിരക്കഥയും സംവിധാനവും ഒക്കെ ചേര്‍ന്ന മനോഹരമായ ഒരു ദൃശ്യവിരുന്നായിരിക്കും. അപ്പോള്‍ ന്യായമായും ഒരു സംശയം ഉയരുന്നു... ആരാണീ സ്വപ്‌നങ്ങള്‍ക്ക് തിരക്കഥയെഴുതുന്നത്?
മുമ്പ് പലപ്പോഴും ഞാന്‍ കാണാറുണ്ടായിരുന്ന ഒരു  സ്വപ്‌ നം ഇതാണ്. രാത്രി ഒരു വഴിയിലൂടെ വരുമ്പോള്‍ മുന്നില്‍ മുഴുവനും ഇഴജന്തുക്കളും പാമ്പുകളും മറ്റും നിറഞ്ഞിരിക്കുന്നു. എങ്ങനെ മുമ്പോട്ടുപോവുമെന്ന് ചിന്തിച്ചുവിഷമിക്കുന്നതിനുമുമ്പ് കാലുകള്‍ നിലത്തുതൊടാതെ എനിക്ക് പറക്കാന്‍ സാധിക്കുന്നു. ഒറ്റച്ചാട്ടത്തിന് പറന്നുപറന്ന് തെങ്ങിന്റെയും മറ്റു വൃക്ഷങ്ങളുടെയും ഉയരത്തിലെത്തും. എന്തുരസം..!

സ്വപ്‌നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടോ?
''സ്വപ്‌നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടായിരുന്നെങ്കില്‍ സ്വര്‍ഗ്ഗങ്ങളെല്ലാം നമുക്ക് സ്വന്തം..'' എന്ന പാട്ടുകേട്ടിട്ടില്ലേ.. കുറേ ചിന്തകന്‍മാര്‍ സ്വപ്‌നങ്ങളുടെ അര്‍ത്ഥം തേടി അലഞ്ഞിട്ടുണ്ട്. ആധുനിക മനശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ സ്വപ്‌നം എന്നത് അബോധമനസ്സില്‍ സഫലമാവാതെ കിടക്കുന്ന ആഗ്രഹങ്ങളുടെ ബഹിര്‍സ്ഫുരണമാണ്. എന്നാല്‍ എല്ലാ സ്വപ്‌നങ്ങളും അങ്ങനെ ആവണമെന്നില്ലെന്ന് ഒന്നു ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും. ചിലത് അന്ന് നമ്മള്‍ കടന്നുപോയ ദൃശ്യങ്ങള്‍ വെച്ച് ഒരു അപൂര്‍ണ രചന ആയിരിക്കും. 'സ്വപ്‌നം ചിലര്‍ക്ക് ചിലകാലമൊത്തിടാം' എന്ന ചൊല്ലു പോലെ ചിലര്‍ സ്വപ്‌നം കണ്ടത് പിന്നീട് ഫലിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വപ്‌നവും ദൈവികതയും
ഇതില്‍ ദൈവികതയുടെ സ്പര്‍ശമുണ്ടോ? അബോധമനസ്സ് ആത്മീയതയിലേക്കുള്ള ഒരു കണ്ണിയാണെന്നു പറയാം. പരമാത്മാവ് spritual soul ന്റെ സ്വാധീനം കൂടുതലുള്ള മേഖലയാണ് ഉപബോധമനസ്സ്. ധ്യാനം തുടങ്ങിയ രീതികള്‍ ഇതിനെ ശരിവെക്കുന്നു. ഉപബോധമനസ്സിന്റെ ശക്തിയെക്കുറിച്ച് നാം ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.. ശരിയായി ട്രെയിന്‍ ചെയ്‌തെടുത്താല്‍ ഒരു വ്യക്തിയ്ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് ശാസ്ത്രം പറയുന്നത്. 
അബോധമനസ്സെന്ന ഒരു വിഭാഗം കൂടി മനസ്സിനുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എന്തൊക്കെയായാലും മനസ്സെന്ന യാഗാശ്വം ഇതുവരെ ഒരു ശാസ്ത്രത്തിനും പിടികൊടുത്തിട്ടില്ല. മനുഷ്യവംശത്തിന് ഇനി അതിനെ മെരുക്കാനും കഴിയുമെന്നുതോന്നുന്നില്ല. 
തികഞ്ഞ കൃഷ്ണഭക്തയായിരുന്നു എന്റെ ഒരു മുത്തശ്ശി... വാര്‍ദ്ധക്യത്തില്‍ കാലൊടിഞ്ഞ് കിടപ്പിലായി അവസാനനാളുകളിലൊന്നില്‍ ഇങ്ങനെ ഒരു സ്വപ്‌നം കണ്ടെന്ന് ഞങ്ങള്‍ കുട്ടികളോട് പറഞ്ഞു... 'അതിശയകരമായ ഒരു ചെണ്ടവാദ്യം കേള്‍ക്കുന്നു... ഗുരുവായൂര്‍ നടപോലെ തോന്നിക്കുന്ന അമ്പലത്തില്‍ നിന്നാണ് ഈ കര്‍ണ്ണാനന്ദകരമായ ചെണ്ടമേളം മുഴങ്ങുന്നത്.. അതോടൊപ്പം പ്രകാശോജ്ജ്വലമായ ഒരു രൂപവും ദര്‍ശിക്കാന്‍ കഴിഞ്ഞു. ശ്രീകൃഷ്ണഭഗവാന്റെ കണ്ണഞ്ചിക്കുന്ന ഒരു രൂപം... അതിനെ വര്‍ണ്ണിക്കാന്‍ മുത്തശ്ശിക്ക് വാക്കുകളൊന്നും കിട്ടുന്നില്ല. വാക്കുകള്‍ക്കെല്ലാം അതീതമായിരുന്നു ആ രൂപമെന്ന്ാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. അതിന് ശേഷം കുറച്ചു നാളുകള്‍ക്കുള്ളില്‍ മുത്തശ്ശി ഞങ്ങളെ വിട്ടുപോയി. കാഴ്ചശക്തിയും കേള്‍വിശക്തിയും കുറഞ്ഞ ആ കാതുകളിലും കണ്ണുകളിലും കര്‍ണ്ണാനന്ദകരമായ ചെണ്ടമേളവും വര്‍ണ്ണോജ്ജ്വലമായ രൂപവും അനുഭവിപ്പിച്ചത് ഏതോ ഒരു ശക്തിവിശേഷം തന്നെയെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. 

അപ്പോള്‍ സ്വപ്‌നം എന്നത് ഒരു പ്രഹേളികയായി തന്നെ തുടരുന്നു. ഇനി
സ്വപ്‌നത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളെല്ലാം എഴുതുമല്ലോ.. 






Wednesday, July 4, 2012

എന്താവും ഈ കഥയിലെ ക്ലൈമാക്‌സ്...?

    ഇന്ന് വായിച്ച ഒരു വാര്‍ത്തയാണ് പെട്ടെന്നൊരു ബ്ലോഗ് പോസ്റ്റിന് പ്രേരണയേകിയത്. സംഭവം ഇതാണ് - പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് പഠിക്കാന്‍ ജനീവയില്‍ ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചുള്ള കണികാപരീക്ഷണത്തില്‍ ദൈവകണം എന്നു വിളിക്കുന്ന ഹിഗ്‌സ് ബോസോണി (Higgs Boson) ന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചത്രേ. 

        പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്‍ക്കുന്നെന്ന് സംശയിക്കുന്ന ഈ കണത്തെപ്പറ്റിയുള്ള ദുരൂഹതകള്‍ നീക്കാനാണ് ശാസ്ത്രജ്ഞര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഈ വാര്‍ത്ത വായിക്കവേ എന്റെ പഴമനസ്സില്‍ തോന്നിയ ചില ചിന്തകളാണ് താഴെ നിങ്ങളുമായി പങ്കുവെക്കുവാന്‍ പോവുന്നത്.
  ഇത് തന്നെയാണോ നമ്മുടെ യോഗികള്‍ പറഞ്ഞിരുന്ന ബ്രഹ്മതത്വം..? അങ്ങനെയാണെങ്കില്‍ നമ്മുടെ നിരീശ്വരവാദികളും യുക്തിവാദികളും വാ പൊളിച്ചിരുന്നുകൊള്ളുക... കാരണം പ്രപഞ്ചത്തിലെ ശൂന്യസ്ഥലങ്ങളിലെല്ലാം നിറഞ്ഞിരിക്കുന്ന അദൃശ്യമായ ഒരു ഊര്‍ജ്ജമണ്ഡലമുണ്ട് എന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാരും യോഗികളും ഇപ്പോഴുണ്ടെങ്കില്‍ ചിരിച്ചു മണ്ണുകപ്പിയേനേ.. ഈ ഒരു കാര്യം മനസ്സിലാക്കാന്‍ ഇവര്‍ എത്രയോ വര്‍ഷം കഠിനാധ്വാനം ചെയ്ത് പാഴാക്കിയല്ലോ എന്നോര്‍ത്ത്..
     എന്നുവെച്ച് ആധുനികശാസ്ത്രത്തെ അപ്പാടെ കളിയാക്കാന്‍ 'ഈയുള്ളവന് ' (ബ്ലോഗ് ഭാഷ) അശേഷം താല്‍പ്പര്യമില്ല. എല്ലാം കണ്ണുകൊണ്ട് കണ്ടും തെളിയിച്ചും മാത്രമേ വിശ്വസിക്കൂ എന്ന ശാഠ്യക്കാരനാണ് നമ്മുടെ സയന്‍സ് എന്നുമാത്രം. പാവം ഗലീലിയോയെ ഓര്‍മ്മയില്ലേ... അതായത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പോര, അതൊക്കെ തെളിയിക്കണം എന്നുപറയുന്ന പിടിവാശിക്കാരന്‍.
ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറിന്റെ ഉള്‍ഭാഗം

  ഇനി വാര്‍ത്തയിലേക്ക് വരാം. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥ ങ്ങളേയും സ്വാധീനിക്കാന്‍ ഈ ഊര്‍ജ്ജമണ്ഡലത്തിലെ ഹിഗ്‌സ് ബോസോണ്‍ എന്ന പേരിട്ട കണത്തിന് കഴിയും എന്നാണ് കരുതുന്നത്. അതായത് ഈ ഒരു കണമാണ് മനുഷ്യരെയും സര്‍വ്വജീവജാലങ്ങളേയും ഈ പ്രപഞ്ചത്തെതന്നെയും നിയന്ത്രിക്കുന്നതെന്ന് വരും കാലങ്ങളില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ തെളിയിച്ചാല്‍ അദ്ഭുതപ്പെടരുത്. സംശയിക്കേണ്ട... സ്വാഭാവികമായും അതു താനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലുള്ള ആശങ്ക നമുക്കുണ്ടായേക്കാം... 
        ഇനി ഒന്നേ അറിയാനുള്ളൂ.. ആധുനികശാസ്ത്രവും ആധ്യാത്മികതയും അവസാനം ഒരുമിച്ചുചേരുമോ...? പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തിയെ അറിയുന്നതോടെ ഈ പ്രപഞ്ചനാടകത്തിനും തിരശീല വീഴുമോ..? അതാണോ ദുരൂഹത നിറഞ്ഞ ഈ കഥയിലെ ക്ലൈമാക്‌സ്...?

Saturday, June 23, 2012

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..?

 

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ ഭുഗുരുത്വാകര്‍ഷണം (Gravitational force) എന്ന സംഭവം ഇല്ലെങ്കിലെന്തായിരുന്നു സംഭവിക്കുക എന്ന്? നമ്മളെല്ലാം ഭൂമിയെന്ന വലിയ പന്തിനു മുകളില്‍ നിന്നും പൊത്തോ എന്ന് താഴെ പോയേനേ അല്ലേ... അതായത് അഗാധപ്രപഞ്ചത്തിലേക്ക് മൂക്കും കൂത്തി വീണേനേ...! ഏറ്റവും വലിയ രസം അതല്ല, ഒരു കാന്തം സങ്കല്പിക്കുക. ഒരു ഇരുമ്പാണിയോ മറ്റോ അതിന്റെ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ അത് അതില്‍ ഒട്ടിപ്പിടിക്കും.. അതിനെ നീക്കാന്‍ അല്പം ബലം പ്രയോഗിക്കേണ്ടിവരും. അതായത് ഇതുപോലെയായിരുന്നു നമ്മുടെ ഭൂമിയുടെ കാന്തശക്തിയെങ്കില്‍ നമ്മളെല്ലാം ഭൂമിയില്‍ ഒട്ടിപ്പിടിച്ചുപോയേനേ... അതായത് നടക്കാനും ഓടാനുമൊന്നും സാധിക്കില്ല.. അത്ര തന്നെ...!

എന്നു വെച്ചാല്‍ ഈ ആകര്‍ഷണശക്തി ഒരു തരി കൂടിയാല്‍ നമ്മള്‍ നീങ്ങാനും പറ്റില്ല... കുറഞ്ഞാല്‍ നമ്മള്‍ താഴെ പോവുകയും ചെയ്യും.. അത്രയും കറക്ട് ആയി ഈ ശക്തി മുന്‍കൂട്ടി സെറ്റ് ചെയ്തുവെച്ചിരിക്കുകയാണ്. ചന്ദ്രനിലെ ഈ സെറ്റിംഗില്‍ അല്പം വ്യത്യാസമുള്ളതുകൊണ്ടാണ് അവിടെ മനുഷ്യര്‍ ഒഴുകി നടക്കുന്നതായി നമ്മള്‍ മനസ്സിലാക്കിയത്. അതേപോലെ തന്നെ സൂര്യനിലേക്ക് അടുക്കും തോറും ചൂടുകൂടുന്നതുകൊണ്ട് ആ ഗ്രഹങ്ങളില്‍ ജീവജാലങ്ങള്‍ ഉണ്ടാവില്ല.. ഭൂമിയില്‍ നിന്ന് അകലുന്തോറും തണുപ്പ് കൂടുന്നതുകൊണ്ട് അവിടെയും വാസയോഗ്യമാവാന്‍ സാധ്യതയില്ല.. അപ്പോള്‍ ഭൂമിയെന്ന ഒരേയൊരു ഗ്രഹമാണ് ജീവോത്ഭവത്തിനായി അനുയോജ്യമായി സൃഷ്ടിച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും..

ഇനി ഒരല്പം കൂടി മുന്നോട്ടു ചിന്തിക്കുക... നമ്മുടെ ഭൂമി എന്തുകൊണ്ടാണ് സൂര്യനു ചുറ്റും ഒരേ രേഖയില്‍ കൂടി കറങ്ങുന്നത്? അവിടെയുമുണ്ട് ഒരു ആകര്‍ഷണശക്തി. സൂര്യന്റെ ഈ ആകര്‍ഷണവലയത്തില്‍ നിന്ന് പുറത്തുപോയാല്‍ ഭൂമിയും അതോടൊപ്പം നമ്മളും പ്രപഞ്ചത്തില്‍ എവിടേയ്‌ക്കെങ്കിലും തൂത്തെറിയപ്പെടും.. അപ്പോള്‍ അവിടെയുമുണ്ട് കൂടുകയും കുറയുകയും ചെയ്യാത്ത ഒരു സെറ്റിംഗ്. അതായത്, ഗ്രഹങ്ങള്‍ തമ്മില്‍ തമ്മിലും ഗ്രഹങ്ങളും സൂര്യനും തമ്മിലുമുള്ള ആകര്‍ഷണശക്തിയാണ് ഓരോ ഗ്രഹത്തേയും അതാതിന്റെ ഭ്രമണപഥത്തിലൂടെ മാത്രം സഞ്ചരിക്കാനും ഒരേ അകലം പാലിക്കാനും സഹായിക്കുന്നത്. 

ഇനിയും കൂടുതല്‍ ചിന്തിച്ചാല്‍ സൂര്യന്‍ പോലും അതിന്റെ അച്ചുതണ്ടില്‍ തിരിയുകയും പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലേക്ക് ഏതോ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുന്നതായാണ് ശാസ്ത്രത്തിന്റെ പുതിയ നിഗമനം... അപ്പോള്‍ ഇതുപോലെ അനേകം സൂര്യന്മാരും അതിനുചുറ്റും ഗ്രഹങ്ങളും ഇതിനെയൊക്കെ നിയന്ത്രിക്കാന്‍ ഒരു വലിയ ശക്തിയും ഉണ്ടാവുമോ ? 


ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കിയാല്‍ എത്ര അത്ഭുതകരം അല്ലേ.. ഇന്നത്തെ ചിന്താവിഷയം ഇതായിക്കോട്ടെ...









Monday, June 11, 2012

മനസ്സിനെ കീഴടക്കാന്‍ തയ്യാറാണോ?

നാടുമുഴുവന്‍ ഡോക്ടര്‍മാരും ആശുപത്രികളും മരുന്നുഷാപ്പുകളും അതോടൊപ്പം രോഗികളും കൂടിക്കൂടി വരികയാണല്ലോ.. എല്ലാത്തിനും മരുന്നുണ്ട്. പക്ഷേ, മനസ്സിനെന്ത് മരുന്നുകൊടുക്കും.?


മനഃസ്സുഖം ഉണ്ടായാല്‍ തന്നെ പകുതി രോഗങ്ങള്‍ കുറയും. ഏറിയ പങ്കും അനാവശ്യമായ സങ്കല്പങ്ങളും ചിന്തകളും ആധികളുമാണ് ശരീരത്തില്‍ രോഗങ്ങളായി പരിണമിക്കുന്നത്. അപ്പോള്‍ മനസ്സിനെ കീഴടക്കാനായാല്‍ തന്നെ നാം പകുതി വിജയിച്ചെന്നര്‍ത്ഥം...


"ഉം.. പറയുന്നതൊക്കെ കൊള്ളാം പക്ഷേ എങ്ങനെ മനസ്സിനെ കീഴടക്കാം...? 



മനസ്സിനെ കീഴടക്കാന്‍

ഇത് അത്ര മല മറിക്കുന്ന പണിയൊന്നുമില്ല. ചുമ്മാ വെറുതേ ഇരിക്കുക. ന്നു വെച്ചാല്‍ കഴിയുന്നതും ചിന്തകളുടെ മേല്‍ കെട്ടിമറിയാതിരിക്കുക. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി അതേപ്പറ്റി ഓര്‍ത്ത് നമ്മുടെ വര്‍ത്തമാനവും ഭാവിയും കുഴപ്പത്തിലാക്കാതിരിക്കുക. കാരണം വര്‍ത്തമാനമാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. ഇന്നു നല്ലതുമാത്രം ചെയ്താല്‍ നാളെ അതിന്റെ നല്ലഫലങ്ങള്‍ അനുഭവിക്കാം. നേരെ മറിച്ച് ഇന്നു തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കിലോ, ന്നാലും അതിന്റെ മോശമായ ഫലം നാളെ അനുഭവിക്കും. അപ്പോള്‍ നാളെയെപ്പറ്റി ഓര്‍മ്മിച്ച് വ്യാകുലപ്പെടാതിരിക്കൂ സഹോദരാ... ഓരോ നിമിഷവും നല്ലതുമാത്രം ചെയ്യൂ.. 


രുചിയെ കീഴടക്കുക. 


ശുദ്ധമായ ഭക്ഷണം മാത്രം കഴിക്കുക. രുചിയുടെ പിന്നാലെ പോകരുത്. 

"ഭേഷ്.. നാം അതിനുവേണ്ടിയല്ലേ ജീവിക്കണത് തന്നെ."


കരിച്ചതും പൊരിച്ചതുമായ ഭക്ഷണം ശരീരത്തെയും മനസ്സിനെയും ഒരുപോലെ അപകടത്തിലാക്കും. കഴിക്കുന്ന ഭക്ഷണം പൂര്‍ണ്ണ മനസ്സോടെ സാവധാനം ചവച്ചരച്ചുകഴിക്കുക. പണ്ടൊക്കെ കല്യാണവീടുകളില്‍ ഭക്ഷണസമയമാകുമ്പോള്‍ പാട്ടുകള്‍ ഓഫ് ചെയ്യണമെന്നും, ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്നും കാരണവന്മാര്‍ പറയാറുണ്ടായിരുന്നു. പൂര്‍ണമായും ശ്രദ്ധയോടെ കഴിക്കാന്‍ വേണ്ടിയായിരിക്കണം അത്. ഇന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് 'അടിപൊളി' പാട്ടുകള്‍ കേട്ടാല്‍ മാത്രമേ ചിലര്‍ക്ക് ചോറ് ഇറങ്ങൂ...! ഫാസ്റ്റ്ഫുഡും ഫ്രൈഡ് ചിക്കനുമൊക്കെ ഇന്ന് നാട്ടിന്‍പുറത്തുപോലും സുലഭമാണ്. ബിരിയാണി കഴിച്ചാല്‍ ഐസ്‌ക്രീം നിര്‍ബന്ധമാണ്.

നല്ലൊരു തേരാളിയാവുക.

രുചി മാത്രമല്ല, പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകളെയെല്ലാം കടിഞ്ഞാണിട്ടു പിടിക്കണം. എന്നാലേ മനസ്സ് ശാന്തമാകൂ.. ബുദ്ധിയെന്ന ആത്മാവിന്റെ ഭാഗം ഉപയോഗിച്ച് ഓരോ കര്‍മ്മങ്ങളും സസൂക്ഷ്മം വിശകലനം ചെയ്ത് ശരിയായ തീരുമാനത്തിലെത്തുക. ഇതിന് നമ്മുടെ സംസ്‌കാരത്തെയും കറകളഞ്ഞ് വൃത്തിയാക്കേണ്ടതുണ്ട്. 


"അപ്പോ കാമക്രോധലോഭമോഹങ്ങളൊന്നും പാടില്ലെന്നാണോ പറഞ്ഞുകൊണ്ടുവരുന്നത്? എന്തായാലും ക്രോധം നിയന്ത്രിക്കാന്‍ ശ്ശി ബുദ്ധിമുട്ട് തന്ന്യാ. ഉലക്കയും കൊണ്ട് വരുന്ന ഭാര്യയോട് വേദം ഓതീട്ട് കാര്യമുണ്ടോ? "

കോപിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ദോഷകരമായ രാസമാറ്റങ്ങള്‍ നടക്കുന്നുണ്ടെന്ന് ആധുനിക ശാസ്ത്രം തന്നെ പറയുന്നു. അതായത് നാം കോപിക്കുന്നതുകൊണ്ടുള്ള ദോഷം നമുക്കുതന്നെയാണ്. മറ്റുള്ളവര്‍ക്കല്ല. അതിനാല്‍ മറ്റുള്ളവര്‍ കോപിക്കുമ്പോള്‍ അതില്‍ സഹതപിച്ചുകൊണ്ട് പുഞ്ചിരിയോടെ നേരിടുക. 

"ഉം. എല്ലാം പറയാന്‍ എളുപ്പമാ.. ശ്രമിച്ചുനോക്കട്ടെ."


എന്തുകാര്യവും കണ്ണടച്ചു വിമര്‍ശിക്കാതെ ചെയ്തുനോക്കാം എന്ന മനോഭാവം ഉണ്ടായാല്‍ തന്നെ പകുതി വിജയിച്ചുകഴിഞ്ഞു. ഇനി ധൈര്യമായി മുന്നോട്ടുപോകാം. വിജയാശംസകള്‍...




Friday, April 20, 2012

പരമമായ ശാന്തി എവിടെ ലഭിക്കും?

പതിറ്റാണ്ടുകളായി മനുഷ്യന്‍ തേടിയലഞ്ഞ, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന അന്വേഷണം... അത് ആത്മശാന്തി ഒന്നിനുവേണ്ടി മാത്രം.. പണവും പ്രതാപവുമുണ്ടായിട്ടും പലര്‍ക്കും മനഃശാന്തി അപ്രാപ്യമാവുന്നു. ചിലര്‍ ക്ഷേത്രങ്ങളിലും പള്ളികളിലും മനഃശാന്തിയ്ക്കുവേണ്ടി അലയുന്നു... മറ്റു ചിലര്‍ പൂജകള്‍ ചെയ്തും യാത്രകള്‍ നടത്തിയും ആത്മീയാചാര്യന്മാരുടെ ദര്‍ശനങ്ങള്‍ക്കുവേണ്ടി പാടുപെട്ടും ക്ഷീണിതരാവുന്നു.. താല്‍ക്കാലികമായ നേട്ടങ്ങളുണ്ടാവുമെന്നതൊഴിച്ചാല്‍ പരിപൂര്‍ണ്ണമായ ശാന്തി ഇവരെയൊന്നും അനുഗ്രഹിക്കുന്നില്ല. മരുന്നുകഴിക്കുമ്പോള്‍ മാത്രം രോഗം കുറയുന്നതുപോലെയാവുന്നു ഇത്.. അപ്പോള്‍ എവിടെയാണ് കുഴപ്പം?

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എവിടെ അന്വേഷിക്കണം? 

അധികമൊന്നും അന്വേഷിച്ചലയേണ്ട.. ജീവാത്മാവിന്റെ സ്ഥായിയായ ഗുണമാവുന്നു ശാന്തി. അതായത് നമ്മള്‍ അന്വേഷിച്ചുനടക്കുന്ന ശാന്തി മറ്റെവിടെയുമല്ല നമ്മുടെ ഉള്ളില്‍തന്നെയുണ്ടെന്ന്...! പലപല ജന്മങ്ങളിലായി ലൗകിക ജീവിതരീതിയുടെ നിരന്തരഇടപെടലുകള്‍ നിമിത്തം ആത്മാവിന്റെ ഈ സ്വത്വഗുണം കൈമോശം വന്നുപോവുകയും അതിനുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കാര്‍മേഘം മൂടിയ പൂര്‍ണ്ണചന്ദ്രനെപ്പോലെ, ആത്മാവിന്റെ തനതായ ശാന്തിഗുണത്തില്‍ കര്‍മ്മങ്ങളുടെ ബാഹ്യശക്തികളുടെയും കറ പുരണ്ടുപോവുന്നു. ഈശ്വരന്‍ എന്നു നാം വിളിക്കുന്ന ആ പരമാത്മാവുമായി നാം കൂടിച്ചേര്‍ന്നാല്‍ മാത്രമേ ഈ കറ നീങ്ങി ആത്യന്തികമായ ശാന്തി ലഭിച്ച് ആത്മാവ് വീണ്ടും പരിശുദ്ധമാവുകയുള്ളൂ. ജീവാത്മാവിന്റെ പരമാത്മാവുമായുള്ള ഈ കൂടിച്ചേരലാണ് ഋഷിമാരാല്‍ എഴുതപ്പെട്ട ഭാരതീയ പുരാണങ്ങളില്‍ കാണുന്ന 'യോഗം'.

ശാന്തിയിലേക്കുള്ള വഴികള്‍ ഏതൊക്കെ?


വിദേശരാജ്യങ്ങളിലെത്താന്‍ ഒന്നുകില്‍ കപ്പല്‍മാര്‍ഗ്ഗം പോവാം, അല്ലെങ്കില്‍ വിമാനമാര്‍ഗ്ഗം പോവാം. അതല്ലെങ്കില്‍ നമുക്ക് യുക്തമായ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. എന്തായാലും ലക്ഷ്യസ്ഥാനത്തെത്തും. പക്ഷേ ചിലത് ഒരുപാട് സമയ നഷ്ടമുണ്ടാക്കുന്നു അല്ലെങ്കില്‍ വൃഥാ ധനനഷ്ടമുണ്ടാക്കുന്നു എന്നുമാത്രം. അതുപോലെ തന്നെ യോഗത്തിനായി ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. പൂജ, ജപം, ധ്യാനം, യോഗ അങ്ങനെ പോവുന്നു അവ.. ഇവിടെ ഹ്രസ്വമായ(?) മനുഷ്യജീവിതത്തില്‍ കാലതാമസമില്ലാതെ ലക്ഷ്യസ്ഥാനത്തെത്തുന്നതേതോ അതുസ്വീകരിക്കുകയാണ് അഭികാമ്യം. 

പൂജ, ജപം, ഈശ്വരപ്രാര്‍ത്ഥന ഇവയൊക്കെ മതിയാവുന്നതല്ലേ..?

യഥാര്‍ത്ഥത്തില്‍ ആദിയുഗമായ സത്യയുഗത്തില്‍ (കൃതയുഗം) പൂജ, ജപം തുടങ്ങിയവ ഉണ്ടായിരുന്നില്ല. അപ്പോള്‍ മനുഷ്യരെല്ലാവരും ദേവസമാനമായിരുന്നു. ആര്‍ക്കും ആരെയും പൂജിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മനുഷ്യന്റെ ആത്മപരിശുദ്ധി നഷ്ടമായപ്പോള്‍ മുതലാണ് ഇവയൊക്കെ ആരംഭിച്ചത്. പല മതങ്ങള്‍ രൂപപ്പെട്ടു. ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നിര്‍മ്മിക്കപ്പെട്ടു. നേരത്തെ പറഞ്ഞതുപോലെ ഇവയൊന്നും ശാശ്വതശാന്തിയ്ക്കുള്ള ഉപാധികളല്ല.

അപ്പോള്‍ പറഞ്ഞുവരുന്നതെന്താ..?

ഈശ്വരനുമായി ഉപാധികളില്ലാത്ത സ്‌നേഹം തന്നെയാണ് കരണീയമായത്. അപ്പോള്‍ മാത്രമേ ദിവ്യശാന്തി അനുഭവിക്കാന്‍ കഴിയൂ. അതിനായി മനസ്സും ശരീരവും പാകപ്പെടുത്തണം. കര്‍മ്മങ്ങള്‍ പരിപക്വമാവണം. കാമക്രോധ ലോഭ മോഹാദികള്‍ ത്യജിക്കണം. എന്നുവെച്ച് വീടും ഉറ്റവരെയും വിട്ട് കാനനത്തില്‍പോയി സന്യസിക്കണം എന്നില്ല. ഗൃഹസ്ഥരായിക്കൊണ്ടുതന്നെ ഈശ്വരനുമായുള്ള യോഗം സാധ്യമാണ്. ചിന്തകള്‍ ശുദ്ധവും ധനാത്മകഊര്‍ജ്ജം (Postive) പരത്തുന്നവയുമായിരിക്കണം. അതായത് അസൂയ, കുശുമ്പ്, ദേഷ്യം മുതലായവ തരിമ്പും പാടില്ലെന്ന് തന്നെ. വിപരീതപരിസ്ഥിതികളില്‍ അക്ഷോഭ്യനായിരിക്കുക. 'ഇതെല്ലാം നടന്നതുതന്നെ' എന്ന് ചിന്തിക്കാന്‍ വരട്ടെ... ശ്രമിച്ചുകൊണ്ടേയിരിക്കുക. ആകാശം ഇടിഞ്ഞുവിണാലും ഞാന്‍ കോപിക്കില്ലെന്ന് തീരുമാനിക്കുക. ഒരുനാള്‍ നിങ്ങള്‍ വിജയിയായിത്തീരും.

ധ്യാനം സഹായകമാണോ.. അതിന്റെ ഗുണഫലങ്ങളെന്തൊക്കെ?

എനിക്കെന്നെ നന്നായി അറിയാമെന്ന് വീമ്പുപറയാന്‍ വരട്ടെ. ഒരാള്‍ക്ക് അയാളെയും സര്‍വ്വചരാചരങ്ങളേയും പൂര്‍ണമായി മനസ്സിലാക്കാന്‍ ധ്യാനത്തിലൂടെയേ കഴിയൂ.. അതായത് അന്തര്‍മുഖമായ കാഴ്ചയാണ് ധ്യാനം. സ്വസ്ഥമായിരുന്ന് നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അവിടെനിന്ന് ലഭിക്കുന്ന അറിവുകളാകുന്ന മുത്തുകളും പവിഴങ്ങളും വാരുക. വിസ്മയകാഴ്ചകളിലൂടെ സഞ്ചരിക്കുക. അനാദിയായ പ്രപഞ്ചത്തെയും ബ്രഹ്മത്തേയും അറിയുക. ഇതെല്ലാം ധ്യാനത്തിലൂടെ സാധ്യമാണ്. ആത്മശാന്തിയിലേക്കുള്ള പ്രധാനപ്പെട്ട പടവുകളിലൊന്ന് ധ്യാനമെന്നതും അറിയുക.

അപ്പോള്‍ ശാന്തിയിലേക്കുള്ള ഓരോ പടവും കയറാന്‍ നിങ്ങളോരോരുത്തരും തയാറല്ലേ?